കൊച്ചി: പിങ്ക് പൊലീസുദ്യോഗസ്ഥ പരസ്യ വിചാരണചെയ്ത സംഭവവുമായി ബന്ധപ്പെട്ടു 50 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് എട്ടുവയസുകാരി ഹൈക്കോടതിയെ സമീപിച്ചു.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പരസ്യവിചാരണയ്ക്കിരയായ പെണ്‍കുട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയിലെ ആവശ്യത്തിലുണ്ട്.
കള്ളി എന്ന് പരസ്യമായി വിളിച്ച് ചെയ്യാത്ത തെറ്റിന്റെ പേരിൽ തന്നെ അപമാനിച്ചെന്നും പിതാവിനെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത് തങ്ങള്‍ക്ക് കടുത്ത മാനസികപ്രയാസമുണ്ടാക്കി.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും പൊലീസും സര്‍ക്കാരും കുറ്റക്കാരിയെ സംരക്ഷിക്കുകയാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ആറ്റിങ്ങലില്‍ വച്ചാണ് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുദ്യോഗസ്ഥ രജിത പൊതുജനമദ്ധ്യത്തില്‍ അപമാനിച്ച സംഭവം അരങ്ങേറിയത്.
ഒടുവില്‍ രജിതയുടെ തന്നെ ബാഗില്‍ നിന്നും ഫോണ്‍ കണ്ടെത്തുകയായിരുന്നു.പിന്നീട് സംഭവത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.
രജിതയെ യൂണിഫോമിലുള്ള ജോലിയില്‍നിന്ന് ഒഴിവാക്കാനും ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ രജിതയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.