സ്റ്റാൻഡപ് കോമഡി താരം വീർദാസിന്റെ ‘ഐ കം ഫ്രം ടു ഇന്ത്യാസ്’ വിഡിയോയ്ക്കെതിരെ ഡൽഹി പൊലീസിൽ പരാതി.
രാജ്യത്തിന്റെ പ്രതിച്ഛായ വിദേശത്തു കളങ്കപ്പെടുത്തിയെന്നു കാട്ടിയാണു പരാതിയുമായി ഡൽഹി ബിജെപി വക്താവ് ആദിത്യ ഝാ എത്തിയിരിക്കുന്നത്.
ഇതേ തുടർന്ന് വീർദാസിനൊപ്പം ഇനി പ്രവർത്തിക്കില്ലെന്നു വ്യക്തമാക്കി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡന്റ് ബി.എൻ. തിവാരിയും രംഗത്തെത്തിയിരിക്കുകയാണ്.
വാഷിങ്ടൻ കെന്നഡി സെന്ററിൽ ഷൂട്ട് ചെയ്ത 7 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തിങ്കളാഴ്ചയാണു വീർ ദാസ് യുട്യൂബിലും മറ്റും പോസ്റ്റ് ചെയ്തത്.
രാജ്യത്തെ വിവിധ സാഹചര്യങ്ങളുടെ രണ്ടു ഭാഗങ്ങൾ വേർതിരിച്ചു പങ്കുവച്ചുള്ള വിഡിയോ ഏറെ ചർച്ചയായിരുന്നു. വിമർശനവുമുയർന്നതോടെ, ചില ഭാഗങ്ങൾ മാത്രമെടുത്തു പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം ദുഷ്പ്രചാരണത്തിൽ വീഴരുതെന്നും കാട്ടി വീർ ദാസ് വിശദീകരണക്കുറിപ്പ് ഇറക്കി.
‘‘30 വയസ്സിൽ താഴെയുള്ളവർ ഏറ്റവുമധികമുണ്ടായിട്ടും 75 വയസ്സ് പ്രായമുള്ള നേതാക്കളുടെ 150 വർഷം പഴക്കമുള്ള ആശയങ്ങൾ കേൾക്കേണ്ടി വരുന്ന ഒരു ഇന്ത്യയിൽ നിന്നാണ് ഞാൻ വരുന്നത്.”
“പകൽ സമയത്തു സ്ത്രീകളെ ആരാധിക്കുകയും രാത്രിയിൽ അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയിൽ നിന്നാണ് ഞാൻ വരുന്നത്.”
“മുഖാവരണം ധരിച്ച കുട്ടികൾ കൈകൾ കോർത്തു പിടിക്കുകയും മുഖാവരണം ധരിക്കാത്ത നേതാക്കൾ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നിന്നാണു ഞാൻ വരുന്നത്….’’
വീഡിയോയിലെ ഏകാംഗ അവതരണം ഇങ്ങനെ പോകുന്നു.
സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള വിഡിയോയുടെ അവസാനം ഇന്ത്യയ്ക്കു വേണ്ടി കയ്യടിക്കാനുള്ള ആഹ്വാനവുമുണ്ട്. 2 ദിവസം കൊണ്ട് 10 ലക്ഷത്തിലേറെപ്പേർ വിഡിയോ യുട്യൂബിൽ കണ്ടു കഴിഞ്ഞിരിക്കുകയാണ്.
അതേസമയം, വീർദാസിനു പിന്തുണയുമായി നടൻ സിദ്ധാർഥ്, കപിൽ സിബൽ, ശശി തരൂർ, സംവിധായകൻ ഹൻസാൽ മേത്ത, നടൻ ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെപ്പേരും രംഗത്തെത്തിയിട്ടുണ്ട്.