പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ വരച്ച സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്സ്(75) വാഹനാപകടത്തിൽ മരിച്ചു. തെക്കൻ സ്വീഡനിലെ മാർക്കറിഡ് എന്ന നഗരത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
ലാർസ് സഞ്ചരിച്ച പൊലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന് ശേഷം വധഭീഷണി നേരിട്ടിരുന്ന വിൽക്സ് പൊലീസ് സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. 2007 ലാണ് വിൽക്സിന്റെ വിവാദ കാർട്ടൂൺ പുറത്തു വന്നത്. നായയുടെ ശരീരത്തിൽ പ്രവാചകന്റെ തല ചേർത്തായിരുന്നു കാർട്ടൂൺ.
ഇതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനവും ഭീഷണികളും വിൽക്സിന് നേരെ ഉയർന്നു. ഡാനിഷ് പത്രത്തിൽ പ്രവാചകന്റെ വിവാദ കാർട്ടൂൺ പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോഴായിരുന്നു വിൽക്സിന്റെ കാർട്ടൂൺ.
2015 ൽ വിൽക്സിന് നേരെ വധശ്രമമുണ്ടായിരുന്നു. കോപ്പൻഹേഗനിൽ നടന്ന അഭിപ്രായ സ്വാതതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരു സംവിധായകൻ കൊല്ലപ്പെട്ടിരുന്നു. തന്നെയാണ് അക്രമികൾ ലക്ഷ്യം വെച്ചതെന്നായിരുന്നു അന്ന് വിൽക്സ് പ്രതികരിച്ചത്.
വിൽക്സിനെ വധിക്കുന്നവർക്ക് അൽ ഖ്വയ്ദ ഒരു ലക്ഷം ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് വിൽക്സിന് പൊലീസ് സംരക്ഷം ഒരുക്കിയത്.