
മലപ്പുറം: മലപ്പുറം വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിൽ വീണ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരനും 15 കാരിയുമാണ് ക്വാറിയിൽ
മുങ്ങിമരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.
ചെങ്കൽ ക്വാറിയിൽ വീണ നാലു വയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 15 വയസുകാരി മരിച്ചത്.മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകൾ അർച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകൻ ആദിൽ ദേവ് എന്നിവരാണ് ക്വാറിയിൽ വീണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആദിൽ ദേവ് അബദ്ധത്തിൽ വീടിന് സമീപമുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന സഹോദരന്റെ മകൻ ആദിലിനെ രക്ഷിക്കാനായി ചെങ്കൽ ക്വാറിയിൽ ഇറങ്ങിയെങ്കിലും മുങ്ങിതാഴുകയായിരുന്നുവെന്നാണ് വിവരം.
അപകടം നടക്കുമ്പോൾ മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാർ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അതേസമയം അപകടമുണ്ടായ ചെങ്കൽ ക്വാറി മണ്ണിട്ട് മൂടണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് ഇതിനായി നിർദേശവും നൽകിയിരുന്നു. എന്നാൽ നടപടികൾ വൈകിയതാണ് ഇത്തരമൊരു അപകടത്തിലേക്കെത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.