തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പ്ലസ്വൺ പരീക്ഷ ഒക്ടോബർ 26ന് നടത്തുമെന്ന് ബോർഡ് ഓഫ് ഹയർസെക്കൻഡറി എക്സാമിനേഷൻസ് അറിയിച്ചു. ഒക്ടോബർ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷയാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ചത്.
അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും മഴ കിട്ടുക. വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. അതീവ ജാഗ്രത തുടരണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തുലാവര്‍ഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ കാരണം.
നിലവില്‍ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളില്‍ തീര്‍ത്തും ദുര്‍ബലമാകും. ചൊവ്വാഴ്ചയോടെ തുലാവര്‍ഷം എത്തുമെന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നത് നിമിത്തമാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമില്‍ നിലവില്‍ ജലനിരപ്പ് 2398.30 അടി ആണ്.