
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 136 അടിയാണ്.മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 136 അടിയാകുമ്പോഴാണ് തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകേണ്ടത്.
സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. സെക്കൻഡിൽ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതിൽ 2150 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
കോട്ടയത്തെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പുയരുന്നു. എരുേലി ചെര്‍ളയില്‍ ഉരുള്‍പൊട്ടലുണ്ടായി.
ഇടുക്കി തൊടുപുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാരിക്കോട് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴയുണ്ട്. തോപ്രാംകുടിക്ക് സമീപം കള്ളിപ്പാറയില്‍ ഇടിമിന്നലേറ്റ് പശുക്കള്‍ ചത്തു.
പത്തനംതിട്ടയുടെ മലയോര മേഖലകളിലും ശക്തമായ മഴയാണ്. ആങ്ങാമൂഴി വനത്തില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പത്തനംതിട്ടയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.