ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 165 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ 164/ 4 എന്ന നിലയിലാണ് ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിച്ചത്. ശിഖർ ധവാനും, പൃഥ്വി ഷായും നൽകിയ മികച്ച തുടക്കം ഡൽഹി മധ്യനിരയ്ക്ക് മുതലെടുക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ഒരു ഘട്ടത്തിൽ സ്കോർ 200 ന് മുകളിൽ എത്തുമായിരുന്ന ഡൽഹിയെ കൃത്യതയാർന്ന ബൗളിങ്ങിലൂടെ ബാംഗ്ലൂർ 165 ന് എറിഞ്ഞു വീഴ്ത്തി. 11-ാം ഓവറിലെ ആദ്യ പന്തിൽ ഹർഷാൽ പട്ടേലാണ് ആർസിബിക്ക് ബ്രേക്ക്ത്രൂ നൽകിയത്.
ടോസ് നേടിയ ആർസിബി നായകൻ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും കളത്തിലിറങ്ങിയത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. അതേസമയം ക്വാളിഫയർ പ്രതീക്ഷയവസാനിച്ച ബാംഗ്ലൂരിന് പ്ലേ ഓഫിന് മുമ്പ് മേൽക്കൈ നേടാൻ വിജയം അനിവാര്യമാണ്.