കോട്ടയം: എരുമേലി തെക്ക് വില്ലേജിൽ ഏഞ്ചൽ വാലി ഭാഗത്ത് ഉരുള്‍പൊട്ടൽ. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടൊണ് സംഭവം. വനത്തിലുള്ളിലാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് സൂചന. എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിൽ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിൽ വെള്ളം കയറി. ആളപായമില്ല. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടി ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളിലും വെള്ളം കയറിയിട്ടുണ്ട്.
അതേസമയം, കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വൈകുന്നേരത്തോടെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴയുണ്ടെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ 31 വരെ കേരളത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമർദ്ദമാണിത്. തെക്കു കിഴക്കൻ അറബിക്കടലിൽ നിന്ന് കേരള തീരം മുതൽ മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത.
30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.