ചെന്നൈ: തമിഴ്നാട്ടിൽ ജാതിയുടെ പേരിൽ ക്ഷേത്രത്തിൽ അവഹേളിക്കപ്പെട്ട യുവതിയ്ക്കൊപ്പം അതേ ക്ഷേത്ര മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ച് ദേവസ്വം മന്ത്രി ശേഖർ ബാബു. കഴിഞ്ഞ ദിവസം മഹാബലിപുരം സ്ഥലശൈല ക്ഷേത്രത്തിലാണ് യുവതിയ്ക്ക് വിവേചനം നേരിടേണ്ടി വന്നത്. നരിക്കുറുവ സമുദായത്തിൽപ്പെട്ട അശ്വനി എന്ന യുവതിയെ അമ്പലത്തിൽ നടന്ന അന്നദാനത്തിൽ പങ്കെടുക്കുന്നതിൽ വിലക്കിയിരുന്നു.
അന്നദാനത്തിനായി കാത്തുനിന്ന അശ്വനിയോട് ക്ഷേത്ര ഭാരവാഹിയായ ഒരാൾ വന്ന് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പുറത്ത് പോയി കാത്തു നിൽക്കാനും, ഭക്ഷണം ബാക്കി വന്നാൽ പുറത്ത് കൊണ്ട് വന്നു തരാമെന്നും ഇയാൾ പറഞ്ഞതായാണ് അശ്വനി ആരോപിക്കുന്നത്.
ഇതിനെ യുവതി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷയം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അതിവേഗം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ദേവസ്വം മന്ത്രി ക്ഷേത്രത്തിൽ എത്തി പ്രശ്നത്തിൽ ഇടപെടുകയും അശ്വനിയെ നേരിൽ കണ്ട് കാര്യങ്ങൾ മനസിലാക്കുകയും ചെയ്തത്.