തൃശ്ശൂർ:തൃശൂർ ഒല്ലൂർ എസ്ഐയെ നിർബന്ധിച്ചു കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി വിവാദത്തിൽ. തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് വിവാദപരമായ സംഭവം നടന്നത് .
തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി എംപി സല്യൂട്ട് ചെയ്യിച്ചത്. താൻ എംപിയാണ്, മേയറല്ലെന്നുമായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം 15 മിനിട്ട് എസ്ഐ വാഹനത്തിൽ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നുമാണ് സംഭവത്തെ കുറിച്ച് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താൻ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം. ഇതാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളത്.
അതോടൊപ്പം നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചതിൽ പൊലീസ് അസോസിയേഷനുൾപ്പെടെ എതിർപ്പുണ്ടന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പൊലീസ് അസോസിയേഷൻകാര് രാഷ്ട്രീയക്കാരാണെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.