ക്ഷീണിത..!
ആത്മാവിനു മേൽ മാറാല കെട്ടിയിരിക്കുന്നു..
ജീവൻ നേർത്തുനേർത്തൊരു നൂലിന്റെ –
തുമ്പിൽ കുരുങ്ങിയാടിക്കളിക്കുന്നു..
പ്രാണവായുവും പതറിപ്പോകുന്നു..
ഹൃദയമിടിപ്പിന്റെ താളം നിലയ്ക്കാൻ വെമ്പുന്നു..
ചങ്കിൽ നൊമ്പരത്തിന്റെ പ്രതീകമെന്നോണമൊരു-
കൈപ്പിന്റെ നിറമുള്ള കുഴിയാഴ്ന്നു വീഴുന്നു..
ചൊല്ലിടുവാനായി വർണ്ണങ്ങൾ കിട്ടാതെ-
ചുണ്ടിൽ ദിനമേറെയായെന്തോ തങ്ങിക്കിടക്കുന്നു..
ഓതി കൊടുത്തതെല്ലാം കേട്ടിടാ,-
മനസ്സെന്തോ സ്വപ്നങ്ങൾ നെയ്തൊരുക്കിയെൻ-
മിഴികളാമറകളിൽ നിറച്ചുവച്ചതെല്ലാ,മിന്നു-
വർണ്ണങ്ങൾ മങ്ങിക്കറുത്തു, മരവിച്ചിരിക്കുന്നു..
ഇനി വയ്യെന്റെ തൂലികക്ക്..
അവസാന തുള്ളി രക്തവും വീണു ചിതറുന്നു..!