ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തുവെന്ന് പാര്‍ട്ടി.
മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിയുംവിധം ട്വീറ്റ് ചെയ്തത് വിവാദമായതിനിടെയാണിത്.
‘രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. പുനഃസ്ഥാപിക്കാനുള്ള നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചതിനെ തുടർന്നാണ് നടപടി.
രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാനാകും.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തത് കുട്ടിയെ തിരിച്ചറിയാനിടയാക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇതിനുപിന്നാലെയാണ് അക്കൗണ്ട് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്. അതേസമയം രാഹുല്‍ ഗാന്ധി മറ്റ് സമൂഹമാധ്യമങ്ങളിലൂടെ സജീവമായിരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. രാഹുല്‍ ട്വീറ്റ് പങ്കുവച്ചതിനെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവത്തില്‍ ട്വിറ്ററിന് ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മിഷന് ട്വിറ്ററിന് നോട്ടീസ് അയക്കുകയായിരുന്നു.
Shri @RahulGandhi’s Twitter account has been temporarily suspended & due process is being followed for its restoration.
Until then, he will stay connected with you all through his other SM platforms & continue to raise his voice for our people & fight for their cause. Jai Hind!
– Congress (@INCIndia) August 7, 2021