കണ്ണൂർ: കണ്ണൂരിൽ കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിന് സസ്പെൻഷൻ. ധർമ്മടം അണ്ടല്ലൂർ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖിൽ നരങ്ങോലിയെയാണ് ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനാണ് നടപടിയെന്ന് ജില്ലാ കമ്മറ്റി വ്യക്തമാക്കുന്നു. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് നിഖിലിനെ നേരത്തെ നീക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് നടപടിക്ക് ആസ്പദമായ സംഭവം.
പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോണിനായി അപേക്ഷിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി നിഖിൽ നരങ്ങോലിക്ക് എതിരെയാണ് പരാതി കൊടുത്തിരുന്നത്. ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് നിഖിൽ. സംഭവത്തിൽ പ്രതിഷേധവുമായി യുവതി രംഗത്തെത്തിയതോടെ ബാങ്ക് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു.
നിഖിൽ യുവതിയെ രാത്രി ഫോണിൽ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി. വാട്സ്ആപ്പിലും നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തി. ശല്യം അസഹ്യമായതോടെ യുവതി ബന്ധുക്കളെയും കുട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു
നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്നും പറഞ്ഞു. ഇതോടെ നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. എന്നാൽ, പിന്നീടും ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖിൽ തുടരുകയായിരുന്നു.