ചങ്ങനാശ്ശേരി:മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് വീട്ടമ്മ. ഇവരുടെ മൊബൈൽ നമ്പർ ചില സാമൂഹികവിരുദ്ധരാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചിരുന്നത്. ഇത് ശൗചാലയങ്ങളിലും മറ്റും സ്ഥങ്ങളി എഴുതിവെയ്ക്കുകയും ചെയ്തു.
പോലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും ചെറിയ നടപടി പോലും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല
കുടുംബം പോറ്റാൻ തയ്യൽജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിക്കാണ് ഈ അവഹേളനം .
അവഹേളനം സഹിക്കാൻ വയ്യാതെ പല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും അവർ പറയുന്നത് നമ്പർ മാറ്റാനാണ്. എന്നാൽ നമ്പർ മാറ്റുകയാണെങ്കിൽ വസ്ത്രം തുന്നിനൽകുന്ന ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കുകയും ചെയ്യും എന്നാണ് ഇവർ പറയുന്നത്
ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്.ഒരുദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരുനമ്പരിൽനിന്നുതന്നെ 30-ഉം അതിലധികവും കോളുകൾ. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം. ഇത്തിത്താനം കുരിട്ടിമലയിലാണ് തയ്യൽസ്ഥാപനം നടത്തുന്നത്.
ഒൻപതുമാസമായി ഇത് തുടങ്ങിയിട്ട്. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇടുകയും ചെയ്തതോടെയാണ്. ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകം അറിഞ്ഞത്.
പോലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകി. കാര്യങ്ങൾ പഠിച്ചുവരുകയാണെന്ന് അവർ പറഞ്ഞു.
ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല.
എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.