🇶🇦ഖത്തറില്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് പഠനരീതി തുടരും; മാനദണ്ഡങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം.
🇶🇦സൈക്ലിങ് ട്രാക്കുകളിൽ തെരുവ് നായ ഭീഷണി ഉയരുന്നു.
🇸🇦ശറഫിയയിൽ സിത്തീൻ റോഡ് പാലത്തിൽ നിന്നും കാർ താഴേക്ക് പതിച്ചു.
🇸🇦സ്കൂൾ തുറക്കാനുള്ള നടപടികൾക്ക് സൗദി രാജാവ് അംഗീകാരം നൽകി.
🇦🇪ദുബൈയിലെ ടാക്സികൾ പരിസ്ഥിതി സൗഹൃദമാക്കാനൊരുങ്ങി ആർ.ടി.എ.
🇴🇲ഒമാൻ എയർ മസ്കത്തിൽ നിന്നും സലാലയിലേക്കുള്ള സർവിസ് വർധിപ്പിച്ചു.
🇴🇲കളിസ്ഥലത്തെ ചൊല്ലി തർക്കം: മലയാളി വിദ്യാർഥികൾക്ക് ഒമാനിൽ മർദനമേറ്റു .
🇧🇭 ബഹ്റൈനിൽ ഓണച്ചന്തയൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്.
🇧🇭ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് മന്ത്രിസഭ.
🇰🇼ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പ്രചാരം നൽകുന്ന നിരവധി പരിപാടികൾ നടത്തുമെന്ന് അംബാസഡർ.
🇰🇼സർക്കാർ ഒാഫിസ് പ്രവർത്തനം പൂർണതോതിൽ: റോഡിൽ തിരക്കേറി.
വിശദമായി വായിക്കാം….
ഖത്തറില്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് പഠനരീതി തുടരും; മാനദണ്ഡങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ ആഗസ്ത് 29-ന് തുറക്കുമ്പോൾ ഓണ്‍ലൈന്‍, ഓഫ്ലൈന് പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ശരാശരി 50 ശതമാനം ഹാജര്‍നില ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം പുറത്തുവിട്ട് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.
സ്കൂളുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ചും മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്
വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട് നിര്‍ദേശങ്ങള്‍ വായിക്കാം…
1. ഒന്നാം ക്ലാസ് മുതലുള്ള മുഴുവന്‍ കുട്ടികളും മാസ്ക്ക് ധരിച്ചിരിക്കണം.
2. ഒരു ക്ലാസില്‍ പരമാവധി 15 കുട്ടികളെ മാത്രമെ അനുവദിക്കൂ. വിദ്യാര്‍ഥികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം.
3. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്ന വിധത്തില്‍ പ്രവേശനവും പുറത്തുപോകലും ക്രമീകരിക്കണം.
4. സ്കൂളില്‍ വരാന്‍ പറ്റാത്ത രീതിയിലുള്ള രോഗമുള്ളവര്‍ക്ക് ഹാജര്‍ നിബന്ധനയില്‍ ഇളവ് നല്‍കും. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം. ഹാജര്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
5. സ്കൂള്‍ ബസ്സുകളില്‍ പരമാവധി 50 ശതമാനം പേര് മാത്രം.
6. രാവിലത്തെ അസംബ്ലികള്‍, പഠനയാത്ര, ക്യാമ്പുകള്‍, ആഘോഷങ്ങള്‍ പോലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇവ ഓണ്‍ലൈനായി നടത്താം
7. ഇടവേളയില്‍ ക്ലാസ്മുറി വിട്ട് പുറത്തു പോവാന്‍ പാടില്ല. ഭക്ഷണം ക്ലാസ്മുറിക്കകത്ത് തന്നെ കഴിക്കണം
8. വാര്‍ഷിക, സെമസ്റ്റര്‍ പരീക്ഷകളില്‍ സ്കൂളില്‍ നേരിട്ട് തന്നെ പങ്കെടുക്കണം
കുറഞ്ഞ വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്കൂളുകളില്‍ 100 ശതമാനം ഹാജര്‍ അനുവദനീയമാണ്. എന്നാല്‍, ഒരു ക്ലാസില്‍ പരമാവധി 15 വിദ്യാര്‍ഥികള്‍, 1.5 മീറ്റര്‍ അകലം എന്നീ നിബന്ധനകള്‍ പാലിക്കണം.
ഖത്തറിലെ വിദ്യാലയങ്ങളില്‍ 94 ശതമാനത്തില്‍ കൂടുതല്‍ അധ്യാപകരും ജീവനക്കാരും വാക്സിനേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
പൂര്‍ണമായും വാക്സിനെടുക്കാത്തര് ആഴ്ച്ചതോറുമുള്ള റാപിഡ് ടെസ്റ്റിന് വിധേയരാവണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു
സൈക്ലിങ് ട്രാക്കുകളിൽ തെരുവ് നായ ഭീഷണി ഉയരുന്നു
ദോഹ: രാജ്യത്തെ സൈക്കിൾ ട്രാക്കുകളിൽ തെരുവ് നായ ഭീഷണി കൂടുന്നതായി റിപ്പോർട്ട്.
അൽഖോറിലെ രാജ്യാന്തര നിലവാരത്തിലുള്ള ഒളിമ്പിക് സൈക്ലിങ് ട്രാക്കിൽ തെരുവ് നായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് സൈക്ലിസ്റ്റിന് പരിക്കേറ്റതായി ‘ഗൾഫ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഇന്ത്യക്കാരനായ സൈക്ലിസ്റ്റിന് സാരമായി പരിക്കേറ്റതയും തോളെല്ല് സ്ഥാനം തെറ്റിയതായും പറയുന്നു.
സൈക്കിൾ ട്രാക്കുകൾ ചിലയിടങ്ങളിൽ വേലി തിരിച്ച് സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ളിലേക്ക് പ്രവേശിക്കുന്ന തെരുവ് നായ്ക്കൾക്ക് പിന്നീട് പുറത്തിറങ്ങാനാകാതെ സൈക്ലിസ്റ്റുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ലുസൈൽ സ്റ്റേഡിയത്തിന് സമീപമുള്ള സൈക്കിൾ ട്രാക്ക്, അൽ ബയ്ത് സ്റ്റേഡിയത്തിനടുത്തുള്ള സൈക്കിൾ ട്രാക്ക്,ബർവ വില്ലേജിൽ നിന്നും വക്റ സ്റ്റേഡിയത്തിലേക്കുള്ള ട്രാക്ക്, പഴയ വിമാനത്താവളത്തിന് സമീപമുള്ള ട്രാക്ക് എന്നിവിടങ്ങളിലും പലപ്പോഴും സൈക്ലിസ്റ്റുകൾക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ ചുറ്റിക്കറങ്ങുന്നതായും സൈക്ലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു
ശറഫിയയിൽ സിത്തീൻ റോഡ് പാലത്തിൽ നിന്നും കാർ താഴേക്ക് പതിച്ചു
ജിദ്ദ: ജിദ്ദ ശറഫിയയിൽ സിത്തീൻ റോഡ് പാലത്തിൽ നിന്നും കാർ താഴേക്ക് വീണു. അക്ബർ ട്രാവൽസിന് സമീപമുള്ള നാഫ്ത് പെട്രോൾ പമ്പിന് മുമ്പിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.
നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെ റോഡിലേക്ക് തലകീഴായി വീഴുകയായിരുന്നു
കാറിനകത്തുണ്ടായിരുന്ന അറബ് യുവാക്കളിൽ ഒരാൾക്ക് ഗുരുതര പരിക്കും മറ്റു രണ്ട് പേർക്ക് നിസാര പരിക്കുമുള്ളതായാണ് റിപ്പോർട്ട്. സൗദി ട്രാഫിക് വിഭാഗം സ്ഥലത്തെത്തി കാർ റോഡിൽ നിന്നും മാറ്റിയിട്ടുണ്ട്
സ്കൂൾ തുറക്കാനുള്ള നടപടികൾക്ക് സൗദി രാജാവ്അംഗീകാരം നൽകി
ജിദ്ദ: ഇൗ വർഷം (ഹിജ്റ 1443) രാജ്യത്തെ സ്കൂളുകൾ തുറന്നു പ്രവർത്തനം പുനരാരംഭിക്കാനായി തയാറാക്കിയ ക്രമീകരണങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
വിദ്യാർഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും ആരോഗ്യസുരക്ഷയുടെ കാര്യത്തിൽ സർക്കാറിനുള്ള ജാഗ്രത വെളിപ്പെടുത്തുന്നതാണ് ഇതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സാധ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയശേഷമായിരിക്കും തുറക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദുബൈയിലെ ടാക്സികൾ പരിസ്ഥിതി സൗഹൃദമാക്കാനൊരുങ്ങി ആർ.ടി.എ..
ദുബൈ: ദുബൈയിലെ 100 ശതമാനം ടാക്സികളും 2027ഓടെ പൂർണമായും പരിസ്ഥിതി സൗഹൃദമായി മാറുമെന്ന് ആർ.ടി.എ അറിയിച്ചു.
ലോകത്തിൽ ആദ്യമായി പൂർണമായും പരിസ്ഥിതി സൗഹൃദ ടാക്സികൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ.ടി.എയുടെ പ്രവർത്തനം. യു.എ.ഇ വിഷൻ 2021, ദുബൈ എനർജി സ്ട്രാറ്റജി 2030 എന്നിവയുടെ ഭാഗമായാണ് ഹരിതവാഹനങ്ങൾ നിരത്തിലിറക്കുന്നത്.
2020 ഓടെ 50 ശതമാനം ടാക്സികളും ഇലക്ട്രിക്, ഹൈബ്രിഡ് (വൈദ്യുതിയും ഇന്ധനവും മാറി ഉപയോഗിക്കാവുന്നത്) സംവിധാനത്തിലേക്ക് മാറി.
4683 ടാക്സികളാണ് ഇത്തരത്തിൽ മാറിയതെന്നും ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. ടാക്സികളിൽ 4510 എണ്ണവും ലിമോസിനുകളിൽ 173 എണ്ണവുമാണ് ഇലക്ട്രിക്, ഹൈബ്രിഡ് ആയത്.
ടാക്സികൾ വഴിയുള്ള കാർബൺ ബഹിർഗമനം കുറക്കാനും ലക്ഷ്യമിടുന്നു. ആറ് വർഷത്തെ പദ്ധതിയാണ് നിലവിൽ തയാറാക്കിയിരിക്കുന്നത്. 2025ഓടെ 80 ശതമാനം ടാക്സികളും പരിസ്ഥിതി സൗഹൃദമാകുേമ്പാൾ 2027ൽ ഇത് നൂറ് ശതമാനത്തിലേക്കെത്തും.
ഇന്ധനവും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം മേഖലയിൽ ആദ്യമായി നടത്തിയത് ആർ.ടി.എയാണ്.
ഒമാൻ എയർ മസ്കത്തിൽ നിന്നും സലാലയിലേക്കുള്ള സർവിസ് വർധിപ്പിച്ചു
മസ്കത്ത്: ഒമാൻ എയർ മസ്കത്തിൽനിന്ന് സലാലയിലേക്കുള്ള സർവിസ് വർധിപ്പിച്ചു. ഖരീഫ് യാത്രക്കാരുടെ വർധിച്ച തിരക്ക് മുൻനിർത്തിയാണ് ഇത്തരത്തിലുള്ള നടപടി. ഒരു വശത്തേക്ക് ആഴ്ചയിൽ 41 വിമാനങ്ങളാണുള്ളത്.
ഇരു വശങ്ങളിലേക്കു മായി 82 പ്രതിവാര വിമാനങ്ങളും 15,640 സീറ്റുകളുമാണുള്ളത്. മികച്ച ആഭ്യന്തര ടൂറിസം ലക്ഷ്യസ്ഥാനമെന്ന നിലയിൽ സലാലക്ക് പ്രാധാന്യമേറെയാണെന്ന് ഒമാൻ എയർ കൺട്രി മാനേജർ ആദിൽ അൽ സദ്ജാലി പറഞ്ഞു. ഖരീഫ് കാലത്ത് സഞ്ചാരികളുടെ എണ്ണം കൂടുതലാണ്.
കളിസ്ഥലത്തെ ചൊല്ലി തർക്കം: മലയാളി വിദ്യാർഥികൾക്ക് ഒമാനിൽ മർദനമേറ്റു
മത്ര: കളിസ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മലയാളി വിദ്യാർഥികളെ മർദനമേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
മലയാളി കുട്ടികൾ പതിവായി കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലം കൈയേറി ഒരു കൂട്ടം ബംഗ്ലാദേശ് യുവാക്കള്‍ കളി തുടങ്ങിയതാണ് പ്രശ്നത്തിന് കാരണമായത്.
ഇതിനെതിരെ ചോദ്യം ചെയ്ത മലയാളി വിദ്യാര്‍ത്ഥികളെ ബംഗ്ലാദേശ് യുവാക്കൾ പരിഹസിക്കുകയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു.
അതേസമയം മലയാളി വിദ്യാർഥികൾ കളിക്ക് അനുയോജ്യമായ രീതിയില്‍ ഗ്രൗണ്ട് ഒരുക്കിയ സ്ഥലത്ത് യുവാക്കൾ അവിടെ കളി തുടങ്ങുകയായിരുന്നു.
എന്നാൽ കളി സ്ഥലം കൈയേറിയത് ചോദ്യം ചെയ്തപ്പഴാണ് ആക്രമിച്ചതെന്ന് മലയാളി വിദ്യാർഥികള്‍ പോലീസിനോട് പറഞ്ഞു. തലക്കും കാലിനും പരിക്കേറ്റ രണ്ട് പേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഓണച്ചന്തയൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്
മനാമ: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കാൻ ലുലു ഹൈപ്പർ മാർക്കറ്റ് ഒരുങ്ങി.
ഓണസദ്യ, പായസമേള, ഓ ണവിഭവങ്ങൾ, ഓണക്കോടി എന്നിവയെല്ലാമായി ഗൃഹാതുര സ്മരണയിൽ ബഹ്റൈനിലെ മലയാളികൾക്ക് ഓണം ആഘോഷിക്കാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്.
ആഗസ്റ്റ് 16ന് തുടങ്ങിയ ഓണച്ചന്ത 23 വരെ നീണ്ടുനിൽക്കും. ഓണവിഭവങ്ങളൊരുക്കാനുള്ള പച്ചക്കറികളും പലചരക്കുസാധനങ്ങളും വിലക്കുറവിൽ ഇഷ്ടാനുസരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് മികച്ച അവസരമാണ് അവതരിപ്പിക്കുന്നത്.
നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ നിറയുന്ന ഓണസദ്യയാണ് ഓണച്ചന്തയിലെ മുഖ്യ ആകർഷണം. 1.990 ദിനാറിന് ലഭിക്കുന്ന ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. ആഗസ്റ്റ് 20 വരെ ബുക്കിങ് തുടരും.
മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ആഗസ്റ്റ് 21ന് രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ടുവരെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് ഓണസദ്യ വാങ്ങാം. പാലക്കാടൻ മട്ട ചോറ്, സാമ്പാർ, രസം, കൂട്ടുകറി, അവിയൽ, കിച്ചടി, പച്ചടി, തോരൻ, കാളൻ, ഒാലൻ, പരിപ്പുകറി, ഇഞ്ചി പുളി, അച്ചാർ, പപ്പടം, പാലടപ്പായസം, ഗോതമ്പ് പ്രഥമൻ, നേന്ത്രക്കായ ചിപ്സ് തുടങ്ങി 24 ഇനങ്ങൾ അടങ്ങുന്നതാണ് ഓണസദ്യ.
ലുലു കസ്റ്റമർ സർവിസ് വഴിയും ഓൺലൈൻ മുഖേനയും ഓണസദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.
ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് മന്ത്രിസഭ
മനാമ: കോവിഡ് മാനദണ്ഡങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധയോടെ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് മന്ത്രിസഭാ യോഗം ആഹ്വാനം ചെയ്തു.
പ്രതിരോധ പ്രവർത്തനങ്ങളിൽ പുരോഗതി കൈവരിക്കാനായത് എല്ലാവരുടെയും സഹകരണമാണെന്നും വരും ദിവസങ്ങളിലും ഇത് തുടരേണ്ടത് പൊതുജനങ്ങളുടെ ബാധ്യതയാണെന്നും മന്ത്രി സഭ ഓർമപ്പെടുത്തി.
എന്നാൽ മന്ത്രാലയങ്ങളുടെ വരുമാനത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 23 ശതമാനം വർധനയെന്ന് യോഗത്തിൽ വിലയിരുത്തി. ധനകാര്യ മന്ത്രിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കാബിനറ്റിൽ സമർപ്പിച്ചത്.
പോയ വർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ 23 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഇത്തരമൊരു വളർച്ച നേട്ടമാണെന്ന് യോഗം വിലയിരുത്തി.
എണ്ണയിതര വരുമാനത്തിൽ നാല് ശതമാനം വളർച്ചയുണ്ടായി. പൊതു പ്രവർത്തനച്ചെലവ് നാല് ശതമാനം കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിനേക്കാൾ ബജറ്റ് കമ്മി 35 ശതമാനം കുറവ് വന്നതായും സൂചനയുണ്ട്.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പ്രചാരം നൽകുന്ന നിരവധി പരിപാടികൾ നടത്തുമെന്ന് അംബാസഡർ
കുവൈത്ത് സിറ്റി: ഇന്ത്യൻ കൈത്തറി ഉൽപന്നങ്ങളുടെ പ്രചാരണ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വാരാഘോഷം അവസാനിച്ചു.
ഇന്ത്യൻ ഉൽപന്നങ്ങളെ കുവൈത്തിൽ പരിചയപ്പെടുത്തുന്ന നിരവധി പരിപാടികൾ നടത്തുമെന്നും ഇത് തുടക്കം മാത്രമാണെന്നും അംബാസഡർ സിബി ജോർജ് പറയുകയുണ്ടായി ഇന്ത്യയിലെ കൈത്തറി ഉൽപന്നങ്ങൾ കേവലം ഒരു തുണിയല്ല, മറിച്ച് അത് വൈവിധ്യമാർന്ന പൈതൃകത്തിെൻറ സൂചകങ്ങളാണെന്നും ഇന്ത്യയിലെ ഒാരോ ഭാഗങ്ങൾക്കും അതിന്റേതായ പാരമ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കുവൈത്തിലെ സാദു ഹൗസ് മ്യൂസിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, അൽ സാദു സൊസൈറ്റി വൈസ് ചെയർപേഴ്സൻ മസീറ അൽ ഇനീസി, സ്മിത പേട്ടൽ, ചെയ്താലി റോയ് തുടങ്ങിയവർ പങ്കെടുത്തു
സർക്കാർ ഒാഫീസ് പ്രവർത്തനം പൂർണതോതിൽ: റോഡിൽ തിരക്കേറി
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഒാഫിസുകളുടെ പ്രവർത്തനം പൂർണതോതിലായതോടെ റോഡുകളിൽ തിരക്ക് വർധിച്ചു.
ഉദ്യോഗസ്ഥർ ജോലിക്ക് പോകുകയും തിരിച്ചുവരുകയും ചെയ്യുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും സാമാന്യം നല്ല തിരക്കാണ് റോഡുകളിൽ അനുഭവപ്പെടുന്നത്.
സ്കൂൾ തുറക്കുകയും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മൂന്നുലക്ഷത്തിലേറെ പ്രവാസികൾ തിരിച്ചെത്തുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് മുറുകും.
ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് സർക്കാർ ഒാഫിസുകൾ പൂർണ തോതിൽ പ്രവർത്തിക്കണമെന്ന മന്ത്രിസഭ ഉത്തരവ് കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായി. അഞ്ചു ശതമാനത്തിൽ താഴെ പേർ മാത്രമാണ് അവധിയെടുത്തത്.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തന്നെയാണ് ഒാഫിസുകൾ പ്രവർത്തിക്കുന്നത്.
വാക്സിനേഷനിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും കോവിഡ് കേസുകൾ കുറഞ്ഞ് വരുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഏജൻസികളുടെ പ്രവർത്തന സമയം കോവിഡിന് മുമ്പത്തെ സാധാരണ നിലയിലേക്ക് മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത്.
പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും പൂർണ തോതിൽ കുറഞ്ഞു.
രോഗമുക്തി ഉയർന്നുനിൽക്കുന്നതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായിരത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.