സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ അടിമുടി മാറ്റം.പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും.
ഇന്ന് ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിക്കുകയും ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടാനുള്ള നിർദേശവും നൽകി. വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച ദിവസം തുടരും.
ഒരാഴ്ചയിൽ ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഉണ്ടായിരിക്കുക. എത്ര പേർ പൊസീറ്റീവ് ആയി എന്ന് നോക്കിയാവും ഇനി മുതൽ ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക. കൊവിഡ് കുറവുള്ള സ്ഥലങ്ങളിൽ വിപുലമായ ഇളവ് നൽകും.
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡമാക്കുക. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രമാകും അടച്ചിടുക.
ടിപിആർ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾ അടച്ചിടുന്ന നിലവിലെ രീതി മാറ്റി രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ട് വരാൻ അവലോകന യോഗത്തിൽ നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു.
കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്ത് മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ കൊണ്ടു വരും. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ പകുതിയിൽ കൂടുതൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടച്ചുപൂട്ടിയ നിലയിലാണുള്ളത്.
വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാത്തത് കൊണ്ട് ഓണത്തിന് വലിയ തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ. ടിപിആർ എന്നത് അടച്ചു പൂട്ടാനുള്ള കണക്കായി പരിഗണിക്കരുതെന്നും രോഗവ്യാപനം അളക്കാനുള്ള മാനദണ്ഡമാണെന്നും വിദഗ്ദർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടു.
നിലവിൽ കേരളത്തിലെ അൻപത് ശതമാനത്തിലേറെ ആളുകൾക്ക് കൊവിഡിനെതിരായ പ്രതിരോധ ശേഷി കൂടുതലാണെന്നും അത് വിശ്വസിച്ച് ജനജീവിതം സുഗമമാക്കാൻ വേണ്ട നടപടി സ്സ്വീകരിക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു