കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികന് റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. റോബിനെ വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം താൽപര്യ പ്രകാരമാണെന്നാണ് പെൺകുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. പെൺകുട്ടിയുടെ ഹരജി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട റോബിൻ വടക്കുഞ്ചേരി നൽകിയ ഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. 20 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് അന്ന് തള്ളിയത്.
ലൈംഗിക കുറ്റകൃത്യങ്ങളിൽ ഒത്തുതീർപ്പോ ദയാപരമായ സമീപനമോ സാധ്യമല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. തലശ്ശേരി പോക്സോ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.
കൊട്ടിയൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരിയായിരിക്കെ 2016 മേയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. എന്നാൽ, പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നാണ് ഹരജിയിൽ പറയുന്നത്. ഒന്നിച്ചുള്ള ജീവിതം ഇരുവരും ആഗ്രഹിച്ചതാണ്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ വിവാഹത്തിന് തയാറായതാണ്. വിചാരണ ഘട്ടത്തിലും പിതൃത്വം നിഷേധിച്ചിട്ടില്ല. എന്നാൽ, കുഞ്ഞ് ജനിച്ചതോടെ ബലാത്സംഗമാക്കി ചിത്രീകരിച്ച് മാധ്യമങ്ങളും അന്വേഷണ സംഘവും രംഗത്തുവന്നു. പെൺകുട്ടിയും ഹരജിക്കാരനും വിവാഹിതരല്ലെന്നും പിതാവെന്ന് പറയുന്നയാൾ ജയിലിലാണെന്നും ചൂണ്ടിക്കാട്ടി തലശ്ശേരി ശിശുക്ഷേമ സമിതി കുഞ്ഞിനെ നൽകിയില്ല.
അനാഥാലയത്തിലെത്തിക്കും മുമ്പ് മാതാപിതാക്കൾ കുഞ്ഞിന്റെ രക്ഷാകർതൃത്വത്തെക്കുറിച്ച് ഓർത്തിട്ടില്ലെന്ന് േപ്രാസിക്യൂഷൻ വാദിച്ചു. വിചാരണഘട്ടത്തിൽപോലും വിവാഹം കഴിക്കാനുള്ള താൽപര്യം ഹരജിക്കാരൻ പ്രകടിപ്പിച്ചിരുന്നില്ല. പിതൃത്വം തെളിയിച്ചത് ഡി.എൻ.എ പരിശോധനയിലൂടെയാണ്. വിവാഹത്തിെൻറ പേരിൽ ജാമ്യം ലഭ്യമാക്കാനുള്ള തന്ത്രമാണിതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതി കുറ്റവാളിയായി വിധിച്ചിരിക്കെ വിവാഹത്തിന് അനുമതി നൽകുന്നതും കുട്ടിയുടെ കസ്റ്റഡിക്ക് അവസരം നൽകുന്നതും വിവാഹത്തെ സാധൂകരിക്കലാകുമെന്നും നേരത്തെ-കോടതി ചൂണ്ടിക്കാട്ടിയിരുന്നു.