മകന് കോവിഡ് പോസിറ്റീവ് ആയതോടെ കറന്നെടുക്കുന്ന 12 ലിറ്ററോളം പാൽ ഒഴിച്ച് കളഞ്ഞ് വീട്ടമ്മ. കോഴിക്കോട് കുന്നമംഗലത്ത് ആണ് സംഭവം. ചെത്തുക്കടവ്, മല്ലത്തോടികയിൽ ലീലയാണ് താൻ കറന്നെടുക്കുന്ന 12 ലിറ്റർ പാൽ ആരും വാങ്ങാൻ ഇല്ലാതെ ആയതിനെ തുടർന്ന് ഒഴിച്ച് കളയാൻ തുടങ്ങിയത്.
നേരത്തെ 22 ലിറ്റർ പാൽ കറന്നെടുത്തിരുന്ന ഇവർ ആവശ്യക്കാർക്ക് കൊടുത്ത ശേഷം, ബാക്കി കുന്നമംഗലം ക്ഷീരോത്പാദകസംഘത്തിന് കൊടുക്കുകയായിരുന്നു. എന്നാല്‍ മകന് അസുഖം ബാധിച്ചതിനെ തുടർന്ന് പാൽ വിൽക്കാൻ സാധിക്കാതെ വന്നു.
പാൽ കറന്നില്ലെങ്കിൽ തൻ്റെ പശുക്കൾക്ക് അസുഖം വരുമെന്ന് ഉള്ളതിനാൽ ദിവസവും കറക്കുന്ന പാലിൽ നിന്ന് വീട്ടാവശ്യത്തിനുള്ളത് എടുത്ത് ബാക്കി കളയേണ്ട ഗതികേടിലാണ് ഇപ്പൊൾ ലീല.
അതേസമയം, മകൻ്റെ ക്വാരൻ്റീൻ കഴിഞ്ഞ്, അസുഖം നെഗറ്റീവ് ആണെന്ന് ഹെൽത്ത് ഇൻസ്പെക്ടറും, വാർഡ് മെമ്പറും സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിച്ചാൽ പാലെടുക്കുന്നതിന് കുഴപ്പമില്ലെന്ന് ക്ഷീരോത്പാദനസംഘം അറിയിച്ചു.