ലോക്ഡൗണിൽ കിട്ടിയ കുറച്ച് യാത്രാ പ്രേമികളായ സുഹൃത്തുക്കൾക്കൊപ്പമാണ് ഈ യാത്ര തുടങ്ങുന്നത്. \’my trip\’ എന്ന ട്രാവൽ ഗ്രൂപ്പിലെ അഡ്മിൻസ് മീറ്റിങ് ആയിരുന്നു.അതൊരു യാത്രയാക്കി മാറ്റി. 7പേർ അടങ്ങുന്ന ഞങ്ങളുടെ യാത്ര വയനാട്ടിലെ പ്രകൃതിയെ നേരിട്ടറിയുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ്..
ചിതറി കിടക്കുന്ന കുറച്ച് പേർ ആദ്യമായി നേരിൽ കാണുന്ന നിമിഷങ്ങൾ..
പോകുന്നതിന്റെ തലേ ദിവസം രാത്രിയോടെ യാത്രയുടെ പ്ലാനുകൾ തീരുമാനിച്ചിരുന്നു. പൊതു ഗതാഗതം സുരക്ഷിതമല്ല എന്നൊരു അഭിപ്രായം ഉള്ളതിനാൽ പ്രൈവറ്റ് വാഹനങ്ങൾ ആണ് തിരഞ്ഞെടുത്തത്.
പുലർച്ചെ തന്നെ പാണ്ടിക്കാട് എത്തി അവിടെ നിന്നും ടീമിലെ ഒരാളുടെ കാറിൽ യാത്ര തിരിച്ചു. കൊണ്ടോട്ടിയിൽ നിന്നും ഒരു സുഹൃത്തു കൂടി ഉണ്ടായിരുന്നു. അങ്ങനെ പാട്ടും മേളവുമായി താമരശ്ശേരി ചുരം കയറാൻ ആരംഭിച്ചു. കയറും തോറും തണുപ്പും മഞ്ഞും കൂടിവന്നു. മുകളിൽ എത്തിയപ്പോൾ കണ്ടത് മനോഹരമായ കാഴ്ചകയിരുന്നു, മഞ്ഞു മൂടിക്കിടക്കുന്ന അതിമനോഹരമായ താഴ്വാരം…
അങ്ങനെ 11:30 യോടെ മാനന്തവാടിയിലെത്തി. അവിടെ മുൻപ് book ചെയ്ത പ്രകാരം സെഞ്ച്വറി വില്ലേജ് റിസോർട്ടിലെ ഒരു ഓപ്പൺ പാർട്ടി ഹാൾ ഞങ്ങളെ സ്വാഗതം ചെയ്തു.ഞങ്ങൾ മൂന്ന് പേർ ഇറങ്ങിയത് പോലെ തന്നെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുമായി 4 പേർ കൂടി ഒരുമിച്ച് കൂടി.അങ്ങനെ Party ഹാളിൽ വെച്ച് ഒരു കുഞ്ഞു birth day സെലിബ്രേഷൻ കഴിഞ്ഞു ഉച്ചഭക്ഷണം ആവുമ്പോഴേക്കും പുറത്തു പോയി തിരിച്ചു വരാമെന്ന ധാരണയിൽ 7 പേരുമായി ഒരു കാറിൽ ഞങ്ങൾ പുറപ്പെട്ടു.
ആദ്യമായി കാണുന്നവരാണെങ്കിലും ഒരുപാട് മാസത്തെ പരിജയം ഉണ്ട് ഞങ്ങൾക്കിടയിൽ. കാറിൽ ആവേശത്തോടെ മാനന്തവാടിയിൽ നിന്നും ബത്തേരിയിലേക്ക് നീങ്ങി.തിരക്കേറിയ നഗരങ്ങളിൽ നിന്നും മെല്ലെ പച്ചപ്പ് നിറഞ്ഞ കാടുകളെ ലക്ഷ്യമാക്കി യാത്ര തുടർന്നു.
ബത്തേരി വഴി മുത്തങ്ങ കാടുകളിലേക്ക് റോഡിലൂടെ നീങ്ങി. കാട്ടിനുള്ളിലേക്ക് നീങ്ങും തോറും തണുപ്പ് കൂടി വന്നു.ചുറ്റും കാട് മാത്രം തിങ്ങി നിറഞ്ഞ യാത്ര എല്ലാവരും വളരെയേറെ ആസ്വദിച്ചു. കാട്ടാനകളെ കാണാനായി കണ്ണോടിച്ചെങ്കിലും കണ്ണിൽ തടഞ്ഞത് മാനുകളെ ആയിരുന്നു.
കേരള-കർണാടക ബോർഡർ എത്തിയപ്പോഴാണ് കർണാടകയിലേക്ക് കടന്നുവെന്നറിഞ്ഞത്.സമയം പോയതറിയാതെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.കുറെ ദൂരം പോയപ്പോൾ ഞങ്ങൾ തിരിച്ചു പോവേണ്ട കാര്യങ്ങളെ പറ്റി ചിന്തിച്ചു. അധികം വൈകാതെ തിരിച്ചു റിസോർട്ടിലേക്ക് എത്തി.കുറച്ച് വൈകിയെങ്കിലും എല്ലാവരും സന്തോഷത്തിലായിരുന്നു.
ബിരിയാണി കഴിച്ചു ഫോട്ടോസ് ഒക്കെ എടുത്തപ്പോഴാണ് ഞങ്ങൾ പിരിഞ്ഞു പോകേണ്ട സമയം ആയിരിക്കുന്നു എന്ന് മനസിലായത്.എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
ചുരം ഇറങ്ങിയപ്പോൾ ആർക്കും പോകുമ്പോൾ ഉണ്ടായിരുന്ന ആവേശം ഇല്ലായിരുന്നു.ഓർമ്മകൾ സമ്മാനിച്ച ആ യാത്രയോട് വിടപറഞ്ഞു ഞങ്ങൾ രാത്രിയോടെ വീട്ടിലെത്തി..