നീതിയും നിയമവും രണ്ട് ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ എവിടെയെങ്കിലും വെച്ച് രണ്ടും കൂട്ടിമുട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. അതും നിരന്തരം പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമൊക്കെയായി സാധാരണക്കാരായ മനുഷ്യരെ തലങ്ങും വിലങ്ങും നെട്ടോട്ടമോടിയ്ക്കുന്ന ഇക്കാലത്ത്. ഇവിടെ നീതി തേടി എത്തിപ്പെടുന്ന രണ്ടുപേർ നിയമത്തിന്റെ അതി സാധാരണമായ വഴികളിലൂടെ കടന്നു പോവേണ്ടി വരുന്ന ഒരു പോലീസ് സ്റ്റേഷനിലെ നടക്കുന്ന സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് തന്റെ രണ്ടാമത്തെ ചിത്രമായ \’തൊണ്ടിമുതലും ദൃക്സാക്ഷിയും\’ എന്ന ചിത്രത്തിൽ സംവിധായകൻ ദിലീഷ് പോത്തൻ.
പൊതുവെ നമ്മൾ കണ്ടു ശീലിച്ച മലയാള സിനിമകളിലെല്ലാം വ്യത്യസ്ത ചേരികളിലായി വേർതിരിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങളുണ്ടാവും. നന്മ മരമായ നായകനും തിന്മയുടെ നിഴലുപറ്റി പ്രതി നായകനും. അത്തരം ക്ലീഷെകളില്ലാത്ത വളരെ വേറിട്ട കഥയും കഥയുടെ ഒഴുക്കും കഥാപാത്രമാങ്ങളുമാണ് ഈ ചിത്രത്തെ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു യാത്രക്കിടയിൽ മോഷണം പോയ നാല് തിരിച്ചുകിട്ടാൻ പോലീസ് സ്റ്റേഷനിലെത്തുന്ന ഭാര്യയും ഭർത്താവും. പിന്നെ പേരും പോലും മോഷ്ടിക്കേണ്ടിവരുന്ന ഒരൊന്നൊന്നര കള്ളനും. ഒരു കാസർഗോഡൻ പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ അതിന്റെ ഇട്ടാവട്ടങ്ങളിലൂടെ അവിടുത്തെ പോലീസുകാരിലൂടെ ആ ഗ്രാമത്തിലെ നാട്ടുകാരിലൂടെ അവരുടെ കഥ വളരെ രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ഈ സിനിമ നമ്മളെ കൊണ്ടുപോവുന്നത്. ഒരു സാധാരണക്കാരനു കടന്നു പോകേണ്ടി വരുന്ന നിയമത്തിന്റെ നൂലാമാലകളെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സിനിമയിൽ.
ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കള്ളന്റെ പേര് സിനിമ കണ്ടിറങ്ങുമ്പോഴും നമുക്കറിയില്ല. പട്ടിണി നിറഞ്ഞ ഒരു പഴയ കാലമാണ് അയാൾക്കുള്ളതെന്ന് ഒന്നും രണ്ടു വാക്കുകളിൽ പറയാതെ പറയുന്നു. പേരില്ലാത്തവൻ, ഐഡന്റിറ്റി കാർഡില്ലാത്തവൻ, ഐഡന്റിറ്റിയില്ലാത്തവൻ. \’അച്ഛന്റെ പേരെന്താ\’ എന്ന ചോദ്യത്തിന് \’പുരുഷൻ\’ എന്നാണ് മറുപടി. ജീവിക്കാനുള്ള കളവ്, അതിജീവിക്കാനുള്ള നുണകൾ, തോറ്റുപോവാതിരിയ്ക്കാനുള്ള പെടാപ്പാടുകൾ. എന്തോ ആ കള്ളനോട് എനിയ്ക്ക് ശത്രുത തോന്നിയില്ല. നിങ്ങൾക്കോ?.
മറുഭാഗത്ത് ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം നാട്ടിൽ കഴിയാനാകാതെ നാടുവിടേണ്ടി വന്ന രണ്ടു പേർ. മറ്റൊരു നാട്ടിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള അവരുടെ നെട്ടോട്ടത്തിനിടയിൽ മാല മോഷ്ടിക്കപ്പെടുന്നു. പിന്നെ ആ മാല തിരികെ കിട്ടാനുള്ള അവരുടെ നിസ്സഹായമായ കാത്തിരിപ്പുകൾ, കഷ്ടപ്പാടുകൾ. സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും അവരുടെ റോൾ വളരെ സ്വാഭാവികതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. അവരുടെ ആത്മസംഘർഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
അതിനിടയിൽ ഔദ്യോഗിക ജീവിതത്തിലെപ്രശ്നങ്ങളിലൂടെ നിരന്തരം കടന്നു പോകുന്ന സാധാരണക്കാരായ പോലീസുകാരുടെ ചിത്രം വരച്ചുകാട്ടുന്നുണ്ട് കഥയിൽ. പോലീസ് സ്റ്റേഷന്റെ ജനലിലൂടെ കള്ളൻ ഉത്സവം കാണുന്നു. കള്ളന്റെ കാഴ്ച്ചയിലൂടെ നമ്മളും. കള്ളന്റെ കരച്ചിലും കാവിലെ പാട്ടും ഇട കലരുമ്പോൾ ഒരു ഇമോഷണൽ സീക്വൻസിലൂടെ നമ്മളും കടന്നു പോവുന്നുണ്ട്.
നിയമത്തിന്റെ വഴികൾ നമ്മൾ കരുതുന്നതിലും എത്രയോ വിചിത്രമാണ്!. ഒരു പക്ഷെ നമുക്കല്ലാം അത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടാകാം. നിയമത്തിന്റെ നാടകങ്ങൾ സാധാരണക്കാരനു മുന്നിൽ നീതി നിഷേധിക്കപ്പെടുന്നു എന്ന് ഈ സിനിമ പറഞ്ഞുവെയ്ക്കുന്നു. ചിത്രത്തിലെ കള്ളൻ ഇടയ്ക്കെപ്പഴൊ ലോക്കപ്പിലെ സഹവാസിയോട് ഇത്തരം നിയമ സംവിധാനങ്ങളെ പരിഹസിക്കുന്നുണ്ട്. പലപ്പോഴും വാദിയായും പ്രതിയായും സാക്ഷിയായും നമ്മളിൽ പലരും കടന്നു പോയിട്ടുണ്ടാകാം ഈ കഥയിലൂടെ. ഈ കഥാപാത്രമാങ്ങളൊക്കെയും നമ്മളിലാരൊക്കെയൊ ആണ്. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് നമ്മുടെ ഹൃദയത്തിൽ തൊടാതെ കടന്നു പോവാതിരിയ്ക്കാൻ കഴിയുന്നത്.